District News
കൊരട്ടി: ദേശീയപാത വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരിട്ടെത്തി നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു. ചിറങ്ങരയിൽ നടക്കുന്ന അടിപ്പാതനിർമാണ പ്രവർത്തനങ്ങളാണ് കളക്ടർ ഉദ്യോഗസ്ഥരോടൊപ്പം പരിശോധിച്ചത്.
പാലത്തിന്റെ തൂൺ നിർമാണത്തിനിടെ കഴിഞ്ഞ ദിവസം ഇരുമ്പ് കമ്പിക്കൂട് നിലംപൊത്തിയ കൊരട്ടി പ്രദേശവും ഏകദേശം മുക്കാൽ ഭാഗം പൂർത്തിയായ മുരിങ്ങൂർ അടിപ്പാത നിർമാണ സ്ഥലവും സന്ദർശിക്കാതെയാണ് സംഘം മടങ്ങിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ആർഡിഒ വിഭൂഷൺ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർ അശോക് കുമാർ, തഹസിൽദാർ ശ്രീജ, ഡിസിആർബി ഡിവൈഎസ്പി വർഗീസ്, കൊരട്ടി എസ്എച്ച്ഒ അമൃത് രംഗൻ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ, സെക്രട്ടറി കെ.എ. ശ്രീലത, എൻ.എച്ച്.എ.ഐ. പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രൊജക്ട് എൻജിനീയർ അമൽ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
നിർമാണ പ്രവർത്തനങ്ങളിലെ മെല്ലേപ്പോക്ക് അനുവദിക്കാനാകില്ലെന്നും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തിയാക്ക ണമെന്നും കളക്ടർ നിർദേശിച്ചു. മണ്ണിന്റെ ദൗർലഭ്യമാണു പ്രവൃത്തികൾ വൈകുന്നതെന്ന് പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കിയപ്പോൾ നിർമാണ സ്ഥലങ്ങളിൽ ആവശ്യമായ മണ്ണ് എത്തിക്കുന്നതിൽ വീഴ്ചവരരുതെന്ന് കളക്ടർ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്ന് എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.
ഡ്രെയിനേജ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സ്ലാബുകൾ തകർന്നു വീഴുന്നതിന് പരിഹാരം കാണണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ പ്രദേശങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുമെന്ന ആശങ്ക പ്രദേശവാസികൾ മുന്നോട്ടുവച്ചു. മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമ മാക്കണമെന്ന് കളക്ടർ എൻഎച്ച്എഐ അധികൃതർക്ക് നിർദേശം നൽകി.
നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നു. അടിപ്പാതയുടെ അപ്രോച്ച് റോഡിനോടുചേർന്ന് നിർമിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകളുടെ ഭാഗത്ത് ഇരുമ്പുകമ്പികൾ സർവീസ് റോഡിലേക്ക് തള്ളി നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ആർടിഒ പ്രതിനിധി ചൂണ്ടിക്കാട്ടി. സുരക്ഷാ റിബൺ ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
ചിറങ്ങരയിലും മുരിങ്ങൂരിലും പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ സർവീസ് റോഡിലേക്ക് മറിഞ്ഞുവീണത് ഗുരുതര അനാസ്ഥയാണെന്നും സമാന സംഭവം ആവർത്തിച്ചാൽ കേസെടുക്കുമെന്നും എസ്പി മുന്നറിയിപ്പുനൽകി. മുരിങ്ങൂർ–ചിറങ്ങര മേഖലയിൽ നിർമാണ സ്ഥലങ്ങളിൽ വെളിച്ചക്കുറവ് രൂക്ഷമാണെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും പോലിസ് അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.
ചിറങ്ങരയും മുരിങ്ങൂരും ഉൾപ്പെടെയുള്ള അടിപ്പാത നിർമാണം മസം 31നകം പൂർത്തിയാക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഉറപ്പുനൽകി. അതേസമയം ബലക്ഷയം സംഭവിച്ചിരിക്കുന്ന ചാലക്കുടി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. എന്നാൽ ചിറങ്ങര യും മുരിങ്ങൂരും അടിപ്പാത നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ചാലക്കുടി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കരുതെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
District News
കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നിർമിച്ച മേൽപ്പാലത്തിന്റെ കിഴക്കുവശത്തെ തൂണുകൾക്ക് ഉയരക്കുറവെന്ന് പരാതി. ചരക്കുലോറികളും ടൂറിസ്റ്റ് ബസുകളുമുൾപ്പെടെയുള്ള ഉയരക്കൂടുതലുള്ള വാഹനങ്ങൾ കിഴക്കുവശത്തെ സർവീസ് റോഡിലൂടെ കടന്നുപോകുമ്പോൾ തൂണുകൾക്ക് മുകളിലുള്ള ബീമുകളിൽ തട്ടുന്നതായി നാട്ടുകാരും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പടിഞ്ഞാറുവശത്തെ സർവീസ് റോഡിൽ ഈ പ്രശ്നമില്ല.
മേൽപ്പാലത്തിന്റെ കിഴക്കുവശത്തെയും പടിഞ്ഞാറുവശത്തെയും തൂണുകൾ തമ്മിലുള്ള ഉയരവ്യത്യാസം പ്രകടമായിത്തന്നെ കാണുന്നുണ്ട്. ഈ മേൽപ്പാലത്തിന്റെ രൂപരേഖ പ്രകാരം അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിലെ എൻജിനിയർമാരുടെ വിശദീകരണം.
പരാതികൾ ഉയർന്നതിനെ തുടർന്ന് കമ്പനിയിൽ നിന്നുള്ള എൻജിനിയർമാർ കഴിഞ്ഞദിവസം വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ സർവീസ് റോഡിന് വീതി കുറവായതിനാലാണ് വലിയ വാഹനങ്ങളുടെ മുകൾഭാഗം ബീമുകളിൽ തട്ടുന്നതെന്നാണ് അവരുടെ വിശദീകരണം. എന്നാൽ, ഇവിടെ ഇനി സർവീസ് റോഡിനു വീതി കൂട്ടണമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന നിലയാണ്. സർവീസ് റോഡിന്റെ വശത്തുള്ള ഓവുചാലിനും സ്ലാബിനും സർവീസ് റോഡുമായി ഉയരവ്യത്യാസമുണ്ട്. ഈ ഉയരവ്യത്യാസമെങ്കിലും പരിഹരിച്ചാൽ മാത്രമേ വലിയ വാഹനങ്ങൾക്ക് ബീമുകളിൽ തട്ടാതെ കഷ്ടിച്ചെങ്കിലും കടന്നുപോകാൻ കഴിയൂ. ഇതിനായി ഓവുചാലിന്റെ ഒരു ഭാഗം പൊളിച്ച് പുനർനിർമിക്കാനാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം, തൂണുകളുടെ ഉയരവ്യത്യാസം ഈ സ്ഥലത്തെ ഭൂമിയുടെ കിടപ്പും മേൽപ്പാലത്തിന്റെ ആകൃതിയും പ്രകാരം സാങ്കേതികമായി നിർണയിച്ചതാണെന്നും മേൽപ്പാലത്തിന്റെ ഉറപ്പിന് അങ്ങനെ തന്നെയാണ് വേണ്ടതെന്നുമാണ് കമ്പനിയുടെ എൻജിനിയർമാർ പറയുന്നത്.
District News
കൊട്ടിയം: ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരായ ജനകീയപ്രതിഷേധം ശക്തമാകുന്നു. മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നതി െ ന്റ പശ്ചാത്തലത്തിലാണ് ഇത്. ആദ്യമായി ഉയരപ്പാത വിണ്ടുകീറിയ പറക്കുളത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
പറക്കുളത്ത് നിർമിച്ചിട്ടുള്ള ഉയരപ്പാത ഏതുനിമിഷവും തകർന്ന് നിലം പൊത്താവുന്നനിലയിൽ ആണെന്നും ഇപ്പോഴും ഉയരപ്പാതയിൽ പല സ്ഥലത്തും വിള്ളലുകൾ നിലവിലുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.
പറക്കുളം മുതൽ ഇത്തിക്കര വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനാണ് പറക്കുളം ജനകീയ സമിതി തീരുമാനിച്ചിട്ടുള്ളത്.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.മുൻ എംഎൽഎ അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാസർ കുഴിവേലിൽ അധ്യക്ഷത വഹിച്ചു.
താഹാ അമ്പലത്തിൽ , അഡ്വ. എ. ഷാനവാസ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കബീർ, പളനി, ജനപ്രതിനിധികളായ സുധീർ,സലാഹുദ്ദീൻ, നൗഷാദ് തൂമ്പാറ്റ്, അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, സുധീർ റോയൽ, കെ.ബി. ഷഹാൽ, അലോഷ്യസ് സേവ്യർ, പുല്ലാങ്കുഴി സന്തോഷ്, നജീം കെ.സുൽത്താൻ, സജീവ് ഖാൻ, യശോധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.